Kerala
കൊച്ചി: വാണിജ്യ സിലിണ്ടറുകളുടെ വില വർധനയിൽ പ്രതിഷേധിച്ച് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. സമരത്തിന്റെ ആദ്യപടിയായി ആറാം തീയതി സംസ്ഥാനത്തെ എല്ലാ ഹോട്ടലുകളും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വ്യക്തമാക്കി.
19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സിലിണ്ടര്‍ വില മൂവായിരം കടന്നു. ഈ സാഹചര്യത്തിൽ മുന്നോട്ടുപോകാൻ കഴിയില്ല. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്ക് അത് വലിയ തിരിച്ചടിയാകും.
അതിനാൽ വിലവർധന പിൻവലിക്കണം. എല്‍പിജി നിയന്ത്രണം കാരണം അടച്ചിട്ട ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് പാചകവാതകത്തിന്റെ വില വർധിപ്പിച്ചത്.
National
ന്യൂഡൽഹി: വാണിജ്യ സിലിണ്ടർ വിലവർധനയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന് താൻ പറഞ്ഞിരുന്നു. ആദ്യം ഗ്യാസ് അടുത്തതായി പെട്രോളിന്റെയും ഡീസലിന്റെയും വിലവർധിപ്പിക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഫെബ്രുവരി മുതൽ ഇതുവരെ വാണിജ്യ സിലിണ്ടറിന് 1380 രൂപയാണ് വർധിച്ചത്. ഇതാണ് ഇലക്ഷൻ ബില്ല്. കഴിഞ്ഞ മൂന്ന് മാസം വിലയിൽ ഉണ്ടായ കുതിച്ചുചാട്ടം 81 ശതമാനമാണ്. തെരഞ്ഞെടുപ്പ് ആശ്വാസം കഴിഞ്ഞുവെന്നും വിലക്കയറ്റത്തിന്റെ ചൂട് വരുന്നുണ്ടെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
മാസാദ്യമായ ഇന്ന് 993 രൂപയുടെ വർധനവാണ് വാണിജ്യ സിലിണ്ടർ വിലയിൽ ഉണ്ടായത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. വിലക്കയറ്റത്തിന്റെ ആഘാതം എല്ലാവരും അനുഭവിക്കുകയാണ്. എന്നാൽ കേന്ദ്രസർക്കാർ ഇതു കാണുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന. ബുധനാഴ്ച ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
പാൽ വില വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനു മിൽമ കത്തു നൽകിയിരുന്നു. നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശിപാർശ. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ച് സർക്കാർ വില വർധന നീട്ടിവയ്ക്കുകയായിരുന്നു.
വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് പട്ടം മിൽമ ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: കാര്യവട്ടം ടി20 മത്സരത്തിനിടെ കുടിവെള്ളത്തിന് അമിത വില ഈടാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ. വിഷയം ബിസിസിഐയെ അറിയിച്ചെന്നും നടപടി ഉറപ്പെന്നും കെസിഎ ഭാരവാഹികൾ അറിയിച്ചു.
പാനീയങ്ങളുടെ സ്പോൺസർമാരെ നിശ്ചയിച്ചിരുന്നത് ബിസിസിഐ ആണെന്നും കെസിഎ വ്യക്തമാക്കി. കുടിവെള്ളത്തിന് അഞ്ചിരട്ടി വില ഈടാക്കിയെന്ന് സമുഹമാധ്യമങ്ങളിൽ വിമർശനമുയർന്നിരുന്നു. തുടർന്നാണ് ഖേദം പ്രകടിപ്പിച്ച് കെസിഎ രംഗത്തെത്തിയത്.
സ്റ്റേഡിയത്തിൽ പത്തു രൂപയുടെ വെള്ളത്തിന് 100 രൂപയും 20 രൂപയുടെ വെള്ളത്തിന് 200 രൂപയുമാണ് ഈടാക്കിയത്. അന്താരാഷ്ട്ര മത്സരങ്ങളിൽ പാനീയങ്ങളുടെ സ്പോൺസറെ ബിസിസിഐയാണ് തീരുമാനിക്കുന്നത്. ബിസിസിഐ നിശ്ചയിച്ച കരാറിൽ തുക കൃത്യമായി നൽകിയിരുന്നു.
200 മില്ലിലിറ്റർ കുടിവെള്ളത്തിന് പത്ത് രൂപയും 250 മില്ലിലിറ്റർ ജ്യൂസ് തുടങ്ങിയ പാനീയങ്ങൾക്ക് 50 രൂപയുമാണ് ബിസിസിഐ നിശ്ചയിച്ചിരിക്കുന്നത്. ഇത് കരാറുകാർ ലംഘിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിയുടെയും മുട്ടയുടെയും വില കുതിച്ചുയരുന്നു. കോഴിയിറച്ചിക്ക് ഒരു മാസത്തിനിടെ 50 രൂപയോളമാണ് വർധിച്ചത്. ജീവനുള്ള കോഴിക്ക് ചില്ലറ വിപണിയില്‍ 180 രൂപ വരെയാണ് തിങ്കളാഴ്ചത്തെ വില.
കോഴിഇറച്ചിക്ക് കിലോയ്ക്ക് 270 രൂപ വരെ എത്തിയിട്ടുണ്ട്. ഫാമുകളില്‍ നിന്ന് കർഷകർ വില്‍ക്കുന്ന മൊത്തവില കിലോയ്ക്ക് 150 രൂപയ്ക്ക് മുകളിലാണെന്ന് വ്യാപാരികള്‍ പറയുന്നു. തീറ്റസാധനങ്ങളുടെ വിലവർധനവും ഉത്പാദനത്തിലെ കുറവുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
വരും ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. സംസ്ഥാനത്ത് മുട്ടയ്ക്കും വില വർധിച്ചിട്ടുണ്ട്. ഇറച്ചിക്കോഴി വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ വിഭവങ്ങളുടെ വിലയും വർധിച്ചു. നവംബറില്‍ ആറു രൂപയായിരുന്ന മുട്ടയ്ക്ക് ഇപ്പോള്‍ കേരളത്തില്‍ ശരാശരി എട്ടു രൂപയാണ്.
ഉത്തരേന്ത്യയില്‍ തണുപ്പുകാലം തുടങ്ങിയതോടെ ഉണ്ടായ ഡിമാൻഡും വിദേശത്തേക്കുള്ള കയറ്റുമതി വർധിച്ചതും തിരിച്ചടിയായി. തമിഴ്നാട്ടിലെ നാമയ്ക്കലിലും മുട്ടവില വർധിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോ സിലിണ്ടറുകളുടെ വില 111 രൂപയാണ് വർധിപ്പിച്ചത്. എന്നാൽ 14 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ന്യൂഡൽഹിയിൽ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതൽ 1691.50 രൂപ നൽകണം. ചെന്നൈയിലാകട്ടെ 1739.5 രൂപയിൽ നിന്ന് 1849.50 രൂപയായി ഉയർന്നു. ഏറ്റവും ഉയർന്ന നിരക്ക് ചെന്നൈയിലാണ്. തിരുവനന്തപുരത്ത് 1719 രൂപയാണ് വില.
അതേസമയം കോൽക്കത്തയിൽ വില 1684 രൂപയിൽ നിന്ന് 1795 രൂപയായി ഉയർന്നു. മുംബൈയിൽ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എൽപിജി സിലിണ്ടറിന് 1642.50 രൂപയായി. ഡിസംബർ ഒന്നിന് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില നേരിയ തോതിൽ കുറച്ചിരുന്നു.
ഡൽഹിയിലും കോൽക്കത്തയിലും 10 രൂപ കുറച്ചപ്പോൾ മുംബൈയിലും ചെന്നൈയിലും 11 രൂപ കുറച്ചു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വില വർധന വിലക്കയറ്റത്തിന് കാരണമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്.
വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചുകാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയാണ്.
Kerala
തിരുവനന്തപുരം: കാർഷിക സർവകലാശാലാ ഫീസ് വർധനവിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. സർവകലാശാല വൈസ് ചാൻസലർ ബി. അശോകന്റെ വീട്ടിലേക്ക് എസ്എഫ്ഐ പ്രവർത്തകർ രാത്രി നടത്തിയ പ്രതിഷേധത്തെത്തുടർന്നായിരുന്നു സംഘർഷം.
ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകരെ പോലീസുകാർ പിടിച്ചു മാറ്റാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടാകുകയായിരുന്നു. ഇതോടെ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. ബാരിക്കേഡ് മറികടക്കാനുള്ള ശ്രമത്തിനിടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദിന്റെ നേതൃത്വത്തിൽ പോലീസിന്റെ ഷീൽഡ് ബലമായി പിടിച്ചു വാങ്ങിയാണ് ജലപീരങ്കിയെ പ്രതിരോധിച്ചത്. രണ്ടു മണിക്കൂർ നേരം സർവകലാശാലയുടെ മൂന്നു ഗേറ്റുകളും പ്രവർത്തകർ ഉപരോധിച്ചു.